അതിജീവനം
അതിജീവനം ============ മുറ്റത്തിൻ്റെ വടക്കേ മൂലയിൽ തലയുയർത്തി നിന്ന മൂവാണ്ടൻ മാവിൻ്റെ കടയ്ക്കൽ മൂളിത്തുടങ്ങിയ യന്ത്ര വാളുകൾ, രാമൻ പെരുവണ്ണാൻ്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങിയതോടെ അയാൾ ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. മറ്റൊരു നിവൃത്തിയുമില്ലാത്തത് കൊണ്ടാണ് ഈ പാതകത്തിനു തുനിഞ്ഞത്. പലിശക്കാശിനായി യതീന്ദ്രൻ ഇന്ന് രാവിലെയും അയാളെത്തേടി എത്തിയതാണ് ! 'ഇങ്ങനെ ഇനി എത്ര നാൾ? കഴിഞ്ഞ രണ്ടു പ്രളയങ്ങൾ അതിജീവിച്ചതല്ലേ, അതു പോലെ... ഇതും....' അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പെരുവണ്ണാൻ്റെ നിശ്വാസത്തിൻ്റെ മാറ്റൊലികൾ പടിഞ്ഞാറ്റയിലുറക്കം നടിച്ച കാൽച്ചിലമ്പുകളുമേറ്റെടുത്തു! പാതി വരച്ചൊരു ചിത്രവും പേറി അകത്ത് നിന്നും പറന്നു വന്ന വെളുത്ത കടലാസ് അയാളുടെ മുന്നിൽ വീണതും; വെപ്രാളപ്പെട്ട് അതുമായി അയാൾ അകത്തേക്ക് കയറി. പ്രസവത്തിൻ്റെ തലേന്നാൾ വരെ തൻ്റെ ദേവകി, കശുവണ്ടിത്തോട്ടത്തിലെ ചാറ്റൽ നനഞ്ഞതിൻ്റെ ഓർമ്മയായി, ചുമരുകൾക്കുള്ളിലൊതുങ്ങിയ മൂത്ത മകൻ നീട്ടിയ സ്വാധീനമുള്ള വലതു കൈയിലേക്ക് കടലാസ് വച്ചു കൊടുത്തു. കോലധാരിയുടെ മുഖത്തെഴുതുന്ന സൂക്ഷ്മതയോടെ കടലാസിൽ മാത്രം അവൻ വർണ്ണങ്ങൾ നിറയ്ക്കാൻ തുടങ്ങി.