പാതിയിൽ പൊലിയുന്ന ജീവനുകൾ
പാതിയിൽ പൊലിയുന്ന ജീവനുകൾ " അമ്മേ.... എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്..." ഇരച്ചു വന്ന കാറ്റിനൊപ്പം വിഷ്ണുവിൻ്റെ ശബ്ദവും ലതയുടെ ചെവിയിൽ അലകൾ തീർത്തു. സന്തോഷം കണ്ണീർ തുള്ളികളായി കവിളിണയിൽ മുത്തമിട്ടതും അവൾ തയ്യൽ മെഷീനിനിൽ നിന്നും കാലുകൾ പിൻവലിച്ചു. വിഷ്ണുവിനെ കെട്ടിപ്പിടിച്ച് അവൻ്റെ മൂർധാവിൽ ചുണ്ടുകൾ ചേർത്ത് വച്ച് അവൾ മന്ത്രിച്ചു. 'ൻ്റെ പൊന്നുമോൻ നന്നായി വരും' മകനിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന ആ അമ്മയ്ക്ക് അവൻ്റെ പത്താം ക്ലാസ് പരീക്ഷാ ഫലം നൽകിയ ആഹ്ലാദം തെല്ലൊന്നുമല്ല. തൊട്ടടുത്ത ദിവസം തന്നെ ചിട്ടി പിടിച്ച തുകയ്ക്ക് നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങി അവനു സമ്മാനിക്കാനും ലത മറന്നില്ല. ആ വിജയം അവരൊരാഘോഷമാക്കി മാറ്റി. അല്ലെങ്കിലും വിഷ്ണുവിൻ്റെ ജീവിതത്തിൽ ഇതുവരെ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലല്ലോ അവൻ്റെ ജൻമദിനം പോലും.... അതേക്കുറിച്ച് ഓർത്തപ്പോൾ ലതയുടെ മനസൊന്നു പിടഞ്ഞു. അവൻ്റെ ഒന്നാം പിറന്നാൾ ദിനത്തിൻ്റെ തലേന്നായിരുന്നു തങ്ങളുടെ ജീവിതത്തിലെ വെളിച്ചം അസ്തമിച്ചത്. വിഷ്ണുവിന് പിറന്നാൾ ദിനത്തിൽ സമ്മാനിക്കാനുള്ള പാവക്കുട്ടിയെ വാങ്ങാനായിട്ടാണ് കോൺക്രീറ്റ് പണി കഴിഞ്ഞ് തിരിച്ചെത്ത