അമ്മയെന്നോരാദ്യാക്ഷരം കുറിച്ചീടവേ
ഒന്നിന്നു ഞെട്ടിപ്പിടഞ്ഞൊ പൊന്നോമന
വാർത്തകളെത്ര കേട്ടു ഞാനമ്മേ
നിന്നിലൊരു മാതൃത്വമുണ്ടായിരുന്നോ?
നിൻ കൺകളിൽ കാരുണ്യ കവിത വിരിഞ്ഞോ?
നൊന്തു പെറ്റൊരാ പൊൻ കുരുന്നിനെ
കൊന്നു തിന്നു പശിയടക്കും മൃഗത്തെപ്പോൽ
നിൻ കൺകളിൽ കനലെരിയുന്നുവോ?
ദംഷ്ട്രകൾ നീട്ടി നീയെന്നടുത്തണയുമ്പോൾ
എന്തു ചൊല്ലിക്കരയേണമിന്നു ഞാൻ?
ജന്മം നൽകിയവളെങ്കിലുമിന്ന്
തിരിച്ചെടുത്തീടല്ലീ പിഞ്ചു പ്രാണനെ
പൂക്കളെ കാണട്ടെ ഞാൻ തെല്ലിട
പൂമ്പാറ്റയൊത്തു കളിച്ചിടട്ടേ
ഓടിത്തളർന്നു ഞാനെത്തിടും നേരത്ത്
നൽകീടുമോ നിൻ സ്നേഹ ചുംബനം?
വാരിപ്പുണർന്നെന്നെ ലാളിക്കുമോ?
ഒരു താരാട്ടുപാടി താലാട്ടുമോ?
നിൻ മടിയിൽ ഞാൻ തെല്ലിട മയങ്ങിക്കോട്ടെ
ഞാനാദ്യമായ് ചൊല്ലി വിളിച്ചപേര് - അമ്മ-
നൂറായിരമർത്ഥം ചമച്ച നാമം..
എങ്കിലുമിന്ന് ഭീതിയാൽ ഞെട്ടിവിറയ്ക്കുന്നുഞാൻ
അമ്മയെന്നൊരു പേര് കേട്ടിടുമ്പോൾ
പാപരക്തത്താൽകളങ്കിതമാക്കി നീ
അമ്മയെന്നുള്ളോരു നാമഥേയത്തെയും
Comments
Post a Comment