കവിത: വിഷമിറങ്ങുമ്പോൾ
ഒരു ദംശനത്തിന്റെ നേർക്കാഴ്ചയായിന്ന്
മുന്നിൽത്തെളിയുമീ മുറിപ്പാടുകൾ!
സിരയിലെത്തി യൊരു തുള്ളി വിഷ-
മിന്നാരെയോ കാത്തു മടുത്തു.
വിദ്യയാം പൊൻ വെളിച്ചം പകർത്തുവോർ
ജീവതാളം മൂളും കുഴലുമായെത്തിയോർ
എല്ലാം നിസ്സംഗമൗനരാഗമോതവേ
ചിറകടിച്ചുയരുന്നു ജീവനീ ഭൂവതിൽ നിന്നും
നീലിച്ചൊരാ കാല്പാദം കനിവിനായ് -
കാത്തു, തണുപ്പിനെപ്പുൽകിയെന്നറികെ
പടവാളെടുക്കേണ്ടതാർക്കു നേരെ ?
ഹൃദയം നുറുങ്ങിയാ താതൻ നിലവിളിക്കുന്നു.
ഇനിയുമേറെയുണ്ടല്ലോ വിഷജന്തുക്കൾ
ചുറ്റിനുമാർത്തു ചിരിപ്പൂ...
എവിടെയഭയമീ പിഞ്ചോമനകൾക്കിന്ന്
സർവ്വം വിഷമയമാമീ പാരിതിൽ
പൊന്തക്കാടുകൾക്കുള്ളിൽ ഫണമുയർത്തും
കണ്ണുകൾ കാമ വിഷം ചീറ്റവേ,
കശക്കിയെറിയുന്ന ബാല്യമൊരു തുടക്കഥയാകവേ,
മാവിൻ കൊമ്പിലൂയലാടുന്നൂ ചോദ്യ ചിഹ്നങ്ങൾ!
ഇവിടെയവതരിക്കേണമിന്നൊരു വിഷഹാരി
മാനവ മനസിൽ കുമിയുന്ന കൊടിയ വിഷമിറക്കാൻ
കാതു പൊത്താതെ നടക്കേണമെനിക്കിന്നു
കളങ്കമേശാത്തൊരാ പുഞ്ചിരികൾക്കിടയിലൂടve
Comments
Post a Comment